ഹോങ്കോങ്ങ് ഓപ്പണ്‍: സിന്ധു-സൈന സെമി എന്ന സ്വപ്നം വിഫലമായി

person access_timeNovember 25, 2016

ഹോങ്കോങ്ങ് ഓപ്പണില്‍ സിംഗപ്പൂരിന്‍റെ ഷ്യാവു ലിയാങ്ങിനെതിരെ പരാജയത്തിന്‍റെ വക്കില്‍ നിന്നും ഉജ്ജ്വലതിരിച്ചുവരവ് നടത്തി പരാജയപ്പെടുത്തിയ പി.വി. സിന്ധു സെമിഫൈനലില്‍ പ്രവേശിച്ചു. 21-17, 21-23, 21-18 എന്ന സ്കോറിനായിരുന്നു സിന്ധുവിന്‍റെ വിജയം.

പക്ഷേ സെമിയില്‍ സിന്ധു-സൈന പോരാട്ടം സ്വപ്നം കണ്ട ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. ഹോങ്കോങ്ങിന്‍റെ ലോക്കല്‍ ഹീറോയായ ച്യൂങ്ങ് നാന്‍ യിയെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മറികടന്നിരുന്നെങ്കില്‍ സൈനയ്ക്ക് സെമിയില്‍ നേരിടേണ്ടിയിരുന്നത് സിന്ധുവിനെയായിരുന്നു. പക്ഷേ, പരിക്കില്‍ നിന്നും മുക്തയായി കളത്തില്‍ തിരിച്ചെത്തിയ സൈന തന്‍റെ പോരാട്ടവീര്യം മുഴുവന്‍ പുറത്തെടുത്തിട്ടും പഴയ "കില്ലിംഗ് ഫോമിലേക്ക്" എത്താനായില്ല. 8-21, 21-18, 19-21 എന്ന സ്കോറിന് സൈന ഹോങ്കോങ്ങ് താരത്തിനു മുന്നില്‍ കീഴടങ്ങി. സിന്ധുവിനെയാണ് ച്യൂങ്ങിന് സെമിയില്‍ നേരിടേണ്ടത്.

ഇതിനിടെ സിന്ധു മറ്റൊരു നേട്ടം കൂടി കൈവരിച്ചു. ഇതാദ്യമായി ലോകറാങ്കിംഗില്‍ സിന്ധു സൈനയെ മറികടന്നു. ബാഡ്മിന്‍റണ്‍ ലോക ഫെഡറേഷന്‍റെ പുതിയ റാങ്കിംഗ് അനുസരിച്ച് സിന്ധു 9-ആം സ്ഥാനത്തും സൈന 11-ആം സ്ഥാനത്തും ആണ്.

കഴിഞ്ഞയാഴ്ച ചൈന ഓപ്പണ്‍ സൂപ്പര്‍ സീരിസ് കിരീടം നേടിയതാണ് സിന്ധുവിന് തുണയായത്. ചൈനാ ഓപ്പണില്‍ സൈന ആദ്യറൗണ്ടില്‍ത്തന്നെ പുറത്തായിരുന്നു.