പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി ജനുവരി ഒന്നു മുതല്‍

person access_timeDecember 21, 2016

പഴയ വാഹനങ്ങള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഹരിത നികുതി 2017 ജനുവരി ഒന്നു മുതല്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

നിരത്തില്‍ പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള നോണ്‍-ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കുമാണ് ഹരിത നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്.

ഹരിത നികുതി അനുസരിച്ച്‌ ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തില്‍പ്പെടുന്ന നാലോ അതില്‍ കൂടുതലോ ചക്രങ്ങളുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 200 രൂപയും മീഡിയം വാഹനങ്ങള്‍ക്ക് 300 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 400 രൂപയുമാണ് ഒരു വര്‍ഷത്തെ നിരക്ക്. നോണ്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തില്‍പ്പെടുന്ന നാലോ അതില്‍ കൂടുതലോ ചക്രങ്ങളുള്ള വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് 400 രൂപയാണ് നികുതി.

സ്വകാര്യ മോട്ടോര്‍ സൈക്കിളുകളേയും ഓട്ടോറിക്ഷകളേയും ഹരിത നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കും ഈ നികുതി ബാധകമാണ്. താല്‍ക്കാലികമായി വാഹനം ഉപയോഗിക്കാതിരിക്കുമ്ബോള്‍ ലഭിക്കേണ്ട നികുതി ഇളവിനും മറ്റുമുള്ള അപേക്ഷകള്‍ ഇനി മുന്‍കൂറായി സമര്‍പ്പിക്കണം. നേരത്തെ നികുതി ഒഴിവാക്കുന്നതിനുള്ള കാലാവധി ആരംഭിച്ച്‌ ഏഴു ദിവസത്തിനകം അപേക്ഷകള്‍ സമര്‍പ്പിച്ചാല്‍ മതിയായിരുന്നു.

എന്നാല്‍ ഇനി മുതല്‍ നികുതി ഒഴിവാക്കാന്‍ ആവശ്യപ്പെടുന്ന കാലാവധി ആരംഭിക്കുന്നതിന് മുമ്ബ് 30 ദിവസത്തിനകം അപേക്ഷാ ഫീസ് അടച്ച്‌ ഓഫീസില്‍ നല്‍കണം.
ഓട്ടോറിക്ഷ, മോട്ടോര്‍സൈക്കിള്‍ എന്നീ നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 50 രൂപയാണു അപേക്ഷാഫീസ്. മോട്ടോര്‍കാറുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്യുന്ന മോട്ടോര്‍സൈക്കിള്‍, ഓട്ടോറിക്ഷകള്‍ എന്നിവയ്ക്കും 100 രൂപയും ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തിലെ ലൈറ്റ് വാഹനങ്ങള്‍ക്ക് 200 രൂപയും മീഡിയം വാഹനങ്ങള്‍ക്ക് 300 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 400 രൂപയുമാണ് അപേക്ഷാഫീസ്.

നികുതി ഇളവിനുള്ള അപേക്ഷകള്‍ മോട്ടോര്‍വാഹന വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ജനുവരി 1 മുതല്‍ പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും പരിശോധനയില്‍ നികുതി അടയ്ക്കാത്തവരില്‍ നിന്നും മോട്ടോര്‍ വെഹിക്കില്‍ ആക്‌ട് സെക്ഷന്‍ 177 പ്രകാരം 100 രൂപ പിഴ ഈടാക്കും.