കമനീയം കുമരകം
ടൂറിസം മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തിന് അംഗീകാരമായി കുമരകത്തെ ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കു ദേശീയ വിനോദസഞ്ചാര പുരസ്കാരം. 2015–16ലെ മോസ്റ്റ് പോപ്പുലർ റെസ്പോൺസിബിൾ ടൂറിസം പ്രോജക്ട് പുരസ്കാരമാണു സിക്കിമിനൊപ്പം കേരളം പങ്കിട്ടത്. രാഷ്ട്രപതി റാം നാഥ് കോവിന്ദിൽനിന്ന് അവാർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം മികച്ച ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കുള്ള ദേശീയ പുരസ്കാരം കുമരകത്തെ മാതൃകയാക്കിയ വയനാട് ജില്ലയ്ക്കാണു ലഭിച്ചത്. ഇതു മൂന്നാം തവണയാണു കുമരകത്തെ ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കു ദേശീയ പുരസ്കാരം. 2008–09–ൽ മികച്ച ടൂറിസം പദ്ധതിക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. 2011ൽ കുമരകത്തെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി കെ.രൂപേഷ്കുമാർ നാട്ടിലെ പരമ്പരാഗത തൊഴിലുകളെ കോർത്തിണക്കി തയാറാക്കിയ വില്ലേജ് ലൈഫ് എക്സ്പീരിയൻസ് ടൂർ പാക്കേജുകൾക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമീണ ടൂറിസം പദ്ധതിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കാനായി. കുമരകത്തെ ഉത്തരവാദിത്ത ടൂറിസത്തിനു പ്രായോഗിക മാതൃകകൾ രൂപപ്പെടുത്തുകയും മുന്നേറ്റമുണ്ടാക്കുകയും ചെയ്ത കെ.രൂപേഷ്കുമാർ ഇപ്പോൾ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോഓർഡിനേറ്ററാണ്. കുമരകത്തെ ഉത്തരവാദിത്ത ടൂറിസത്തിന്റെ ചുമതല രൂപേഷ്കുമാറിനാണ്. ഡെസ്റ്റിനേഷൻ കോഓർഡിനേറ്റർ ഭഗത് സിങ്ങാണ്. വഞ്ചിവീടുകൾക്കു മണിക്കൂറിന് ആയിരം രൂപ മുതൽ 1500 രൂപ വരെയാണു വാടക. മോട്ടോർ ബോട്ടിന് മണിക്കൂറിന് 500 രൂപയും ശിക്കാര വള്ളത്തിനു 700–800 രൂപയുമാണ് ഈടാക്കുന്നത്. സ്പീഡ് ബോട്ടിനു മണിക്കൂറിനു 2000 മുതൽ 2500 രൂപ വരെയാണു വാടക. 120 വഞ്ചിവീടുകൾ കുമരകത്തുണ്ട്. അവധിക്കാല വിനോദ സഞ്ചാരികളിലാണ് ഇവരുടെ പ്രതീക്ഷ. കെടിഡിസി റിസോർട് പുനർനിർമാണത്തിനായി അടച്ചിട്ടിരിക്കുന്നതിനാൽ പക്ഷിസങ്കേതം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. പക്ഷിസങ്കേതം കാണുന്നതിനു സ്വദേശികളാണെങ്കിൽ 50 രൂപയും വിദേശികളാണെങ്കിൽ 150 രൂപയുമാണു വാങ്ങുന്നത്. റിസോർട്ടുകളിലും ഹോട്ടലുകളിലു താമസിക്കാനും വിനോദ സഞ്ചാരികൾ ഈ അവധിക്കാലത്ത് എത്തും.