സംസാരശേഷി നഷ്​ടപ്പെട്ടരോഗികൾക്ക്​ ഇനി കമ്പ്യൂട്ടർ തലച്ചോർ

person access_timeNovember 16, 2016

ആംസ്റ്റർഡാം: നാഡീ ഞരമ്പുകൾ തളർന്ന് പക്ഷാഘാതം ബാധിച്ച് സംസാരിക്കാൻ കഴിയാതെ കിടപ്പിലായ രോഗികൾക്ക് നെതർലാൻറിൽ നിന്നൊരു ശുഭ വാർത്ത. ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടു കഴിയുന്ന ഹന്നെക് ഡി ബ്രുയ്ജിൻ എന്ന ഡോക്ടർക്ക് കമ്പ്യൂട്ടർ തലച്ചോർ വഴി സംസാരിക്കാൻ അവസരം കൈവന്നിരിക്കുന്നു. പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന നാഡീകോശങ്ങൾ നശിക്കുന്നതു മൂലമുണ്ടാകുന്ന അമിട്രോഫിക് ലാറ്ററൽ സ്‌ക്ലീറോസിസ് എന്ന രോഗമാണ് ഇവരെ ബാധിച്ചത്.

കൺപീലി ഒഴിച്ച് ശരീരത്തിലെ മറ്റെല്ലാ പേശികളും തളർന്നുപോകുന്നതാണ് ഇൗ രോഗത്തിെൻറ അവസ്ഥ. ബോധമുണ്ടെങ്കിലും സംസാരിക്കാൻ കഴിയില്ല. രോഗിയുടെ തലച്ചോറും – കമ്പ്യൂട്ടറും തമ്മിൽ ബന്ധിപ്പിച്ചാണ് സംസാരിക്കാൻ അവസരം ഉണ്ടാക്കിയിരിക്കുന്നത്. ശസ്ത്രക്രിയയിലൂടെ ബ്രെയിൻ – കമ്പ്യൂട്ടർ ഇൻറർഫേസ് തലച്ചോറിൽ ഘടിപ്പിച്ച് അവിടെ നിന്നുള്ള വൈദ്യുത സന്ദേശങ്ങൾ പിടിച്ചെടുത്ത് അത് സോഫ്റ്റ്വെയറിലേക്ക് നൽകുകയാണ് ചെയ്യുന്നത്. ഇൗ സോഫ്റ്റ്വെയർ ഉപയോഗിച്ച് അവർക്ക് പറയാനുള്ളവ കമ്പ്യൂട്ടറിെൻറ സ്ക്രീനിൽ എഴുതി കാണിക്കാനാകും.

തലച്ചോറിെൻറ റിമോർട്ട് കൺട്രോൾ സംവിധാനം പോലെയാണ് ഇത് പ്രവർത്തിക്കുക. 2008ലാണ് ഡി ബ്രുയിജിന് അസുഖം തിരിച്ചറിഞ്ഞത്. 2015ൽ ഒരു സംഘം ഗവേഷകർ സംസാരിക്കാനുള്ള കൃത്രിമ മാർഗത്തിെൻറ സാധ്യത ഇവർക്കു മുന്നിൽ തുറന്നുവെക്കുകയായിരുന്നു. ശസ്ത്രക്രിയകഴിഞ്ഞ് ഏഴുമാസത്തിനുശേഷം ഡി ബ്രുയിജിന് സ്വതന്ത്രമായി ഇൗ സംവിധാനം നിയന്ത്രിക്കാനും മിനുട്ടിൽ മൂന്ന് നാല് വാക്കുകൾ പറയാനും സാധിച്ചതായി ഗവേഷകർ ദി ന്യൂ ഇംഗ്ലണ്ട് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

തലച്ചോറിനെയും കമ്പ്യൂട്ടറിനെയും ബന്ധിപ്പിക്കാൻ തലച്ചോറിൽ ഘടിപ്പിച്ച ആദ്യ സംവിധനമാണിതെന്ന് നാഷണൽ സെൻറർ ഫോർ അഡാപ്റ്റീവ് ന്യൂറോ ടെക്നോളജീസ് ഡയറക്ടർ ഡോ. ജോനഥൻ ആർ. വോൾപോ പറഞ്ഞു. കൺപീലിയുടെ ചലനം കൊണ്ട് വാക്കുകൾ തെരഞ്ഞെടുക്കാവുന്ന സംവിധാനമായിരുന്നു വർഷങ്ങൾക്ക് മുമ്പ് ഡി ബ്രൂയിജിൻ ഉപയോഗിച്ചിരുന്നത്. എന്നാൽ പരിസരങ്ങളിലെ വെളിച്ച വ്യത്യാസം ഇതിെൻറ ഉപയോഗം തടസപ്പെടുത്തി.

ഇതോടെയാണ് പുതിയ സംവിധാനത്തെകുറിച്ച് ചിന്തിച്ചതെന്ന് ഡോക്ടർ പറയുന്നു. മെഡ്ട്രോണിക് എന്ന കമ്പനിയാണ് ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും നൽകിയത്.